മക്ക
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്‌ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക (അറബി: مكة / مكّة المكرمة). സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2012-ലെ കണക്കനുസരിച്ച് 2,000,000 ജനങ്ങൾ അധിവസിക്കുന്നു ഹജ്ജ്, റമദാൻ തുടങ്ങി തീർഥാടകർ കൂടുതലായി വരുന്ന സമയങ്ങളിൽ ജനസംഖ്യയേക്കാൾ കൂടുതൽ തീർഥാടകർ നഗരത്തിൽ ഉണ്ടായിരിക്കും. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. mecca എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ് നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമാണ് മക്ക.
ലോക മുസ്‌ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്: . ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത് മക്കയിലാണ് നിലവിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ 11 മീറ്റർ കുറവാണ് അബ്രാജ് അൽ ബൈത് ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ മക്ക റോയൽ വാച്ച് ടവർ അബ്രാജ് അൽ ബൈത് ടവറിൽ മസ്ജിദുൽ ഹറമിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട മക്ക തിഹാമ താഴ്വരകലുലെ സംഗമസ്ഥാനം ആണ്.
പേരിനു പിന്നിൽ
ചരിത്രം
ഹജ്ജ്
മക്കയിലെത്തുന്ന വിശ്വാസികളുടെ ഏറ്റവു പ്രധാന ആരാധനാ കർമമാണ് ഹജ്ജ്. മക്കയിൽ താമസിക്കുന്നവർ തൻഈം എന്ന പ്രദേശത്ത് നിന്നും മറ്റു പ്രദേശത്തു നിന്നും വരുന്നവർ മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാം ചെയ്യണം. തുടർന്ന് മക്കയിൽനിന്ന് ഏകദേശം 5 കി.മീ ദൂരത്തുള്ള മിനായിൽ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളിൽ താമസിക്കുന്നു. അടുത്ത ദിവസം മിനായിൽ നിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മൈതാനമായ അറഫയിലേക്ക് പോകുന്നു. ദുൽഹജ്ജ് 9ന് അറഫാത്തിൽ ഒരുമിച്ചു കൂടൽ നിർബന്ധമാണ്. അറഫാ സംഗമത്തിന് ശേഷം മിനായിൽനിന്ന് അറഫയിലേക്കുള്ള വഴിയിൽ ഏകദേശം 5 കി.മീ നീളത്തിൽ സ്ഥിതിചെയ്യുന്ന മുസ്ദലിഫയിൽ രാപാർക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇവിടെ നിന്നും ആണ് കല്ലേറ് നടത്തുന്നതിനു വേണ്ടി കല്ല് എടുക്കുന്നത്. അടുത്ത ദിവസം രാവിലെ മിനയിലേക്ക് കല്ലെറിയാൻ പോകുന്നു തുടർന്ന് തല മുണ്ഡനം ചെയ്തു മക്കയിലെത്തി വിടവാങ്ങൽ തവാഫ് ചെയ്യുന്നു.
ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നവീകരണ പദ്ധതിയുടെ ഫലമായി ഹജ്ജ് വേളയിൽ മിനായിൽ അനുഭവപ്പെടാറുള്ള തിക്കും തിരക്കും ഇപ്പോൾ അനുഭവപ്പെടുന്നില്ല. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ ഹാജിമാർക്ക് സുഗമമായി ജംറകളിൽ എറിയാൻ കഴിയുന്നു. മിനായിലെ ട്രെയിൻ സ്‌റ്റേഷനും ജംറ പാലവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഹാജിമാർക്ക് ജംറകളെറിയാൻ കൂടുതൽ സൗകര്യമുണ്ട്. മശാഇർ ട്രെയിൻ സംവിധാനം മിനായിലെ തിരക്ക് കുറക്കാൻ സഹായകരമായിട്ടുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിന് ആശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും നിലവിലുണ്ട് . മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള എയർകണ്ടീഷനിങ് യൂനിറ്റുകളാണ് ജംറകളിലെത്തുന്ന തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കാൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് 24 സെൽഷ്യസ് വരെയായി കുറക്കാനാവും. പുതിയ എയർകണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് ഒരോ നിലകളിലുമുള്ള തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചൂട് കുറക്കുന്നതിന് ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാൻ ജംറകളിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിലും ചുറ്റുമുള്ള മൈതാനത്തും നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കാറുണ്ട്. തിരക്കിന്റെ ദൃശ്യങ്ങൾ തീർഥാടകർക്ക് ടന്റുകളിലൊരുക്കിയ ടെലിവിഷൻ സ്‌ക്രീനുകളിൽ തന്നെ കാണാം. കൂടാതെ ജംറകളിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഭീമൻ സ്‌ക്രീനുകളും ഉണ്ട്.